തളിപ്പറമ്പ്: കാട് വിനോദ സഞ്ചാര കേന്ദ്രമല്ലെന്ന് ഇനിയെങ്കിലും ആളുകള്‍ തിരിച്ചറിയണമെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും ഉരഗ ഗവേഷകനുമായ വിജയ് നീലകണ്ഠന്.
കാട് മൃഗങ്ങളടേതാണെന്നും അവിടെ കയറിച്ചെല്ലുന്ന നാം അതിഥികള്‍ പുലര്‍ത്തേണ്ട മര്യാദകള്‍ പാലിക്കാത്തതുമാണ് പ്രശ്നങ്ങളെന്നും അദ്ദേഹം കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസിനോട് പ്രതികരിച്ചു.

കാട്ടില്‍ പോകുന്നത് കാടിനെ അറിയാനും അവിടുത്തെ ആവാസ വ്യവസ്ഥകളേക്കുറിച്ച് പഠിക്കാനുമായിരിക്കണം, അല്ലാതെ വിനോദിക്കാന്‍ പോകേണ്ട ഇടമല്ല കാടുകളെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ വീട്ടിലെത്തുന്ന ഒരു അതിഥി കാണിക്കേണ്ടുന്ന മര്യാദ കാടുകളില്‍ കയറിച്ചെല്ലുന്ന നമ്മളും നിര്‍ബന്ധമായി പാലിക്കണം. 23 നാണ് മേപ്പാടി എളമ്പിലേരിയിലെ റിസോര്‍ട്ടിലെ ടെന്റില്‍ കഴിഞ്ഞിരുന്ന ചേലേരി സ്വദേശി 26 കാരിയായ ഷഹാന മരിച്ചത്. ഇത് വേദനാജനകമാണ്.
പക്ഷെ, ആനകളുടെ സഞ്ചാര പഥമായ ആനത്താരയില്‍ ടെന്റടിച്ച് നല്കി സഞ്ചാരികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താത്ത റിസോര്‍ട്ടുടമകള്‍ തന്നെയാണ് ഇതിലെ ഒന്നാംപ്രതി.
തന്റെ സഞ്ചാര വഴിയിലുള്ളത് ടെന്റാണെന്നും അതിനകത്ത് മനുഷ്യരുണ്ടെന്നും കാട്ടാനക്ക് അറിയില്ല, ഇവിടെ ആനയെ വില്ലനാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് വിജയ് നീലകണ്ഠന് കുറ്റപ്പെടുത്തി.
ഇന്ന് കാടുകളില്‍ സഞ്ചാരത്തിനെത്തുന്നവരിലും റിസോര്‍ട്ടുകള്‍ നടത്തുന്നവരിലും കേവലം അഞ്ച് ശതമാനം പേര് മാത്രമാണ് പരിസ്ഥിതിയെക്കുറിച്ചും കാടിന്റെ അറിവുകളേയും തിരിച്ചറിയുന്നുള്ളൂ, ബാക്കി 95 ശതമാനവും ഇതൊരു വ്യാപാരമായും വിനോദമായും മാത്രമായാണ് കാണുന്നത്, അതിന്റെ ഇരയാണ് ഷഹാനയെന്നും വിജയ് പ്രതികരിച്ചു.
കാടിനകത്ത് അപകടകാരികളായ ആനകളും കടുവകളും കീടാതെ വിഷപ്പാമ്പുകളും നിരവധി വിഷ ചിലന്തികളുമുണ്ട്.
ഇവരുടെ ആവാസ വ്യവസ്ഥയില്‍ മനുഷ്യരുടെ കടന്നുകയറ്റം നടക്കുമ്പോള്‍ സ്വാഭാവികമായും ആവാസസ്ഥലം നഷ്ടപ്പെടുന്ന ഇവ പ്രതികരിക്കും.
അതുകൊണ്ടുതന്നെ മൃഗങ്ങളുടെ ആവാസ വ്യവസ്ഥകളെ ഹനിക്കുന്ന രീതിയില്‍ റിസോര്‍ട്ടുകളും ഹോട്ടലുകളും വനപ്രദേശത്ത് പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അവ ഉത്തരവാദ-സുസ്ഥിര ടൂറിസത്തിന്റെ ഭാഗമായി മാറ്റാന്‍ സര്‍ക്കാരും വന്യജീവി സംരക്ഷണ പ്രസ്ഥാനങ്ങളും ഒരു പോലെ ജാഗ്രത കാണിക്കണമെന്നും വിജയ് നീലകണ്ഠന് പറഞ്ഞു.
എങ്ങിനെയെങ്കിലും വിനോദസഞ്ചാരത്തിന്റെ പേരില്‍ ആളുകളില്‍ നിന്ന് പണം ഈടാക്കി നടത്തുന്ന സ്ഥാപനങ്ങളെ കാടുകളില്‍ സഞ്ചാരികളായി എത്തുന്നവര്‍ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
